തൃശൂർ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ക്രൈസ്തവ സഭാംഗങ്ങൾക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൃശൂർ അതിരൂപത ജാഗ്രത സമിതി. തൃശ്ശൂർ, മണലൂർ, ഒല്ലൂർ തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ നിർണായക സ്വാധീന ശക്തിയായ ക്രൈസ്തവ സഭയെ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തൃശൂർ അതിരൂപത ജാഗ്രത സമിതി യോഗം ചൂണ്ടിക്കാട്ടി. സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താത്ത പക്ഷം ബദൽ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് യോഗത്തിന്റെ മുന്നറിയിപ്പ്. തിശ്ശൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മുന്നറിയിപ്പ് നൽകിയത് . കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് , പി ആർ ഓ ഫാ.സിംസൺ ചിറമ്മൽ , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ , കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി, പബ്ലിക് റിലേഷൻ പ്രസിഡന്റ് ജോർജ് ചിറമ്മൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.