ഇറാൻ-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകളിൽ വലിയ അനിശ്ചിതത്വം തുടരുന്നു. ചൊവ്വാഴ്ച ഭാഗികമായി വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം പല വിമാനങ്ങളും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ചില പ്രത്യേക സർവീസുകളും ഷെഡ്യൂൾ ചെയ്ത സർവീസുകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട മൂന്ന് എമിറേറ്റ്‌സ് വിമാനങ്ങൾ ആകാശത്ത് വെച്ച് തന്നെ തിരിച്ചിറക്കേണ്ടി വന്നു. ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനങ്ങളാണ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ മടങ്ങിയത്.
മുംബൈയിൽ നിന്ന് പുറപ്പെട്ട ഒരു വിമാനം മാത്രമാണ് ആകാശത്ത് വെച്ച് ദിശ മാറ്റിയെങ്കിലും ദുബായിൽ ലാൻഡ് ചെയ്തത്. ഇതിനുപുറമെ, സുരക്ഷാ ഭീഷണികളെയും ഡ്രോൺ ആക്രമണ സാധ്യതകളെയും തുടർന്ന് റിയാദിലേക്ക് പുറപ്പെട്ട പല അന്താരാഷ്ട്ര വിമാനങ്ങളും വഴിതിരിച്ചുവിട്ടു.



