പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.2 ശതമാനം വർദ്ധിച്ച് ബാരലിന് 79.44 ഡോളറിലെത്തി. തിങ്കളാഴ്ച ഇത് 82.37 ഡോളർ വരെ ഉയർന്നിരുന്നു, ഇത് 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 1.6 ശതമാനം വർദ്ധിച്ച് 72.40 ഡോളറിലെത്തി. മേഖലയിലെ സംഘർഷം ഉടൻ അവസാനിക്കാനുള്ള ലക്ഷണങ്ങൾ കാണാത്തതിനാൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.



