കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവർത്തിച്ചു. കെ.എസ്.യു. പ്രവർത്തകർ മനപ്പൂർവം ആക്രമിച്ചതാണെന്നും അവർ ആരോപിച്ചു.
“ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെ അവർ എനിക്ക് നേരെ ചാടിവീണു,” എന്നായിരുന്നു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രിയുടെ പ്രതികരണം. ആക്രമിക്കാനല്ലെങ്കിൽ എന്തിനാണ് പൊലീസ് വലയം ഭേദിച്ച് എത്തിയതെന്നും, കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരത്ത് നിന്നു ചെയ്താൽ മതിയാകില്ലേയെന്നും മന്ത്രി ചോദിച്ചു.
കഴുത്തിന് പരിക്കേറ്റ മന്ത്രി പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തിയിട്ടും അതിനെക്കുറിച്ച് താൻ തന്നെ വിശദീകരിക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



