ലക്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് കൊലപ്പെടുത്തി. ബസന്ത്പുർ റുഡാലിലാണ് സംഭവം.
മാതാപിതാക്കളെയും സഹോദരിയെയും മുത്തശിയെയുമാണ് യുവാവ് കൊലപ്പെടുത്തിയത്.
പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതി നിരങ്കർ (30) കൊല നടത്തിയത്. നിരങ്കറിന്റെ പിതാവ് ബദ്ലു റാം (60), മാതാവ് സഞ്ജു ദേവി (56), സഹോദരി പാർവതി, മുത്തശി സിതാല (80) എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഗുരുദേവിനെ ഇയാൾ കോടാലി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു.
ഭൂമിയും ആഭരണങ്ങളും വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയാണ് ഇയാൾ കുടുംബത്തെ ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിനിടെ പ്രതി ഇഷ്ടിക കൊണ്ട് പലതവണ സ്വയം ഇടിച്ചു പരിക്കേൽപ്പിച്ചു.
ഗുരുദേവിന്റെ പാരാതിയുടെ അടിസ്ഥാനത്തിൽ നിരങ്കറിനെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കോടാലി കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



