ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളെ തുടർന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ രക്തരൂക്ഷിതം. രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ 35 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 

യു.എസ് നയതന്ത്ര കാര്യാലയങ്ങൾക്ക് സമീപം നടന്ന പ്രകടനങ്ങൾ ഷിയാ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ അധികൃതർ പാടുപെടുന്നതിനിടെ കറാച്ചിയിൽ 16 പേരും ഗിൽജിത്തിൽ ഏഴ് പേരും സ്കാർദുവിലും ഇസ്ലാമാബാദിലും ആറു പേർ വീതവും കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം നടന്ന പ്രതിഷേധത്തിനിടെ യു.എസ് മറൈൻ കോർപ്സ് സുരക്ഷാ വിഭാഗവും സിന്ധ് പോലീസും നടത്തിയ വെടിവെപ്പിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമാബാദ്, സ്കർദു, ഗിൽജിത് എന്നിവിടങ്ങളിലും പ്രതിഷേധക്കാരെ തുരത്താൻ പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ നടപടികൾ മരണത്തിന് കാരണമായി. പെഷാവറിൽ നടന്ന പ്രതിഷേധ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.