രാജ്യാന്തര റബർ വില ഒരു വർഷത്തെ ഏറ്റവും ഉയർന്ന തലം ദർശിച്ചതിനിടയിൽ ഇന്ത്യൻ ടയർ ലോബി ആഭ്യന്തര വില ഇടിച്ചു. കുരുമുളകിനെ തളർത്താൻ അന്തർസംസ്ഥാന വാങ്ങലുകാർ നടത്തിയ നീക്കം വിജയിച്ചില്ല. സാങ്കേതിക തിരുത്തലുകൾക്കു ശേഷം നാളികേരോത്പന്നങ്ങൾ വാരാന്ത്യം തിരിച്ചുവരവിനു ശ്രമിച്ചു. ആഗോള വിപണിയിൽ കൊക്കോ വില വീണ്ടും ഇടിഞ്ഞു, ആഭ്യന്തര ഉത്പാദകർ കരുതലോടെ ചുവടുവയ്ക്കേണ്ട സന്ദർഭം.
ലൂണാർ ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് ചൈന റബറിനായി രാജ്യാന്തര വിപണിയിൽ നിലയുറപ്പിച്ചത് നിക്ഷേപകരെ ജപ്പാൻ, സിംഗപ്പുർ, ചൈനീസ് അവധി വ്യാപാര കേന്ദ്രങ്ങളിൽ സജീവമാക്കി.
മുൻനിര ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ അവസാനഘട്ടത്തിലെത്തിയതും വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകർന്നതോടെ 355 യെന്നിൽനിന്നും റബർ വില ജപ്പാൻ ഒസാക്കയിൽ 381 യെൻ വരെ കുതിച്ചു. അവധി വിപണിയിലെ ഉണർവ് റെഡി മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 220 രൂപയിൽനിന്ന് 234 വരെ ഉയർത്തി. ഏഷ്യൻ വിപണികൾ പലതും ചൂടുപിടിച്ചു, ഇതിനിടയിൽ വാരാന്ത്യം നിക്ഷേപകർ അവധിയിൽ ലാഭമെടുപ്പിനു നീക്കം നടത്തിയത് ചെറിയ തോതിലുള്ള തിരുത്തലുകൾക്ക് ഇടയാക്കി.
സംസ്ഥാനത്തെ വിപണികളിൽ റബർ വരവ് കുറവാണ്. കൊച്ചിയിൽ വാരത്തിന്റെ തുടക്കത്തിൽ 21,600 ൽ വിപണനം നടന്ന നാലാം ഗ്രേഡ് റബർ പിന്നീട് 22,200 രൂപ വരെ ഉയർന്നു. വാരാന്ത്യം വിദേശത്തെ തളർച്ച മറയാക്കി ടയർ കമ്പനികൾ ഷീറ്റ് വില 21,900 രൂപയായി കുറച്ചു. അഞ്ചാം ഗ്രേഡ് 21,300 രൂപയിൽ നിന്ന് 21,800 വരെ സഞ്ചരിച്ച ശേഷം 21,500 ലാണ്. ലാറ്റക്സ് 14,800 രൂപയിലും ഒട്ടുപാൽ 14,800 രൂപയിലുമാണ്.
കുരുമുളകിൽ പ്രതീക്ഷകൾ
യുഎസും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്റർ ആഘോഷ വേളയിലെ ഡിമാൻഡ് മുന്നിൽകണ്ട് കുരുമുളക് ഇറക്കുമതിക്ക് ഉത്സാഹിക്കുന്നുണ്ട്. ആഗോള ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങളെല്ലാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8050 ഡോളർ.
അന്തർസംസ്ഥാന വ്യാപാരികൾ ആഭ്യന്തര ചരക്ക് സംഭരണം കുറച്ച് കുരുമുളകിനെ തളർത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. വിപണിയിലെ സാങ്കേതിക തിരുത്തലിൽ ഉത്പന്ന വില ഇടിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ഉത്തരേന്ത്യൻ വ്യവസായികൾ. വിളവ് ചുരുങ്ങിയതിനാൽ ചരക്കു ക്ഷാമം വിട്ടുമാറാഞ്ഞതു വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. നേരത്തേ കറിമസാല വ്യവസായികളുമായി ഉറപ്പിച്ച മുൻകൂർ കച്ചവട പ്രകാരം നാടൻ മുളക് വേണ്ടത്ര സംഭരിക്കാൻ പലർക്കും കഴിഞ്ഞില്ല. കൊച്ചിയിൽ അൺഗാർബിൾഡ് 70,000 രൂപയിലും ഗാർബിൾഡ് 72,000 രൂപയിലുമാണ്.
നാളികേരത്തിന് ആശ്വാസം
വെളിച്ചെണ്ണ വില ഉയർത്തി കൊപ്രയെ ചവിട്ടിത്താഴ്ത്താൻ തമിഴ്നാട് ലോബി നടത്തിയ നീക്കം കാർഷിക മേഖലയിൽ പരിഭ്രാന്തി പരത്തി. കാങ്കയത്തു വെളിച്ചെണ്ണ വില സ്റ്റെഡിയായി നിലനിർത്തിയാണു മില്ലുകാർ കൊപ്ര വില ഇടിച്ചത്.
ഇതിൽ പരിഭ്രാന്തരായ കർഷകർ വിളവെടുപ്പ് വേഗത്തിലാക്കി പച്ചത്തേങ്ങ വില്പനയ്ക്ക് തിടുക്കം കാണിച്ചു. എന്നാൽ, വ്യവസായികളുടെ തന്ത്രം മനസിലാക്കി വാരാന്ത്യം കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം കുറച്ചത് വിലത്തകർച്ചയിൽനിന്നും നാളികേരോത്പന്നങ്ങളെ താത്കാലികമായി രക്ഷിച്ചു. മാസാരംഭമായതിനാൽ ഈ വാരം വെളിച്ചെണ്ണയ്ക്കു പ്രദേശിക ഡിമാൻഡ് ഉയരുമെന്നത് നേട്ടമാവും.
കൊക്കോ ഉത്പാദനം ഉയർന്നു; വില ഇടിഞ്ഞു
പശ്ചിമ ആഫ്രിക്കയിൽ കൊക്കോ ഉത്പാദനത്തിന് അനുയോജ്യമായ കാലാവസ്ഥ തുടരുന്നതു രാജ്യാന്തര വിപണിയിൽ ഉത്പന്ന വില വീണ്ടും ഇടിച്ചു. ഐവറി കോസ്റ്റിലും ഘാനയിലും ഫെബ്രുവരി- മാർച്ചിലെ രണ്ടാം വിളവ് ഉയർന്നതു തിരിച്ചടിയായി. കാർഷിക മേഖലയിൽനിന്നുള്ള വിവരങ്ങൾ പ്രകാരം ഉത്പാദനം ഗണ്യമായി വർധിച്ചു.
ഐവറി കോസ്റ്റിലെ രണ്ടാം വിളവെടുപ്പിൽ ഉത്പാദനം നാലു നാലര ലക്ഷം ടൺ ഉയരുമെന്നാണു സൂചന. ഇതു മനസിലാക്കി ചോക്ലേറ്റ് വ്യവസായികൾ കൊക്കോ സംഭരണം ചുരുക്കി. പിന്നിട്ടവാരം ഉത്പന്ന വില പത്ത് ശതമാനം ഇടിഞ്ഞ് 2769 ഡോളറായി.
സംസ്ഥാനത്തെ കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നു. മുന്നിലുള്ള മാസങ്ങളിൽ ഉയർന്ന വിളവ് ഉത്പാദകർ പ്രതീക്ഷിക്കുന്നു. മധ്യകേരളത്തിലെയും ഹൈറേഞ്ചിലെയും ചെറുകിട വിപണികളിൽ വരവ് ഉയർന്നു. കൊക്കോ പച്ചക്കായ കിലോ 100-120 രൂപയിലും കൊക്കോ പരിപ്പിന് 330 രൂപയിലുമാണ്.
ആഭരണ വിപണികളിൽ സ്വർണ വില കുതിച്ചുകയറി. പവൻ 1,16,800 രൂപയിൽ നിന്ന് 1,26,920 രൂപയായി. ഞായറാഴ്ച ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയായി.
ആഭ്യന്തര സ്വർണ അവധി വിലയും മുന്നേറും. എംസിഎക്സിൽ വാരാന്ത്യം പത്ത് ഗ്രാം സ്വർണം 1,61,971 രൂപയിലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ അവധി വില 1,71,000 രൂപയിലേക്കും തുടർന്ന് 1,84,000 രൂപയിലേക്കും ഉറ്റുനോക്കാം.



