ചങ്ങനാശേരി: വലിയൊരു ചരിത്രമുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന ബോധ്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ ചടങ്ങിനു സ്വാഗതം ആശംസിക്കുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
ആദരണീയനായ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ലഭിച്ചത് ഈ കലാലയത്തിനു കിട്ടിയ ബഹുമതിയാണ്. 1922ൽ മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച എസ്ബി കോളജ് ശതാബ്ദി ആഘോഷം പൂർത്തിയാക്കുന്പോൾ ഇക്കാലമത്രയും ഈ സ്ഥാപനത്തെ വഴി നടത്തിയ, ആദ്യത്തെ പ്രിൻസിപ്പൽ ഫാ. മാത്യു പുരയ്ക്കൽ അടക്കം എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
1922ൽ പാറേൽ സെമിനാരി ബിൽഡിംഗിലായിരുന്നു കോളജിനു തുടക്കം. ഇന്ന് എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തിന് 56-ാം സ്ഥാനത്തും കേരളത്തിലെ കോളജുകളിൽ നാലാമതും എസ്ബി ഇടം നേടിയിട്ടുണ്ട്. മികച്ച കോളജിനുള്ള ആർ. ശങ്കർ അവാർഡ് രണ്ടു പ്രാവശ്യം നേടി.
കേരളത്തിലെ രണ്ടു മുഖ്യമന്ത്രിമാരും മറ്റ് അനേകം നേതാക്കളും ചലച്ചിത്ര കായിക താരങ്ങളും ശാസ്ത്രജ്ഞരുമൊക്കെ എസ്ബിയുടെ സന്താനങ്ങളായുണ്ടെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ക്രിസ്മസ് കാലത്തു രാജ്ഭവനിൽ വച്ചാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തത്. അദ്ദേഹത്തിന്റെ സൗഹാർദപരമായ ഇടപെടൽ ആരെയും ആകർഷിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.



