ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേന്ദ്ര-സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിലുള്ള പരിശോധന ആവശ്യമായ ശുപാർശകളുമാണ് റിപ്പോർട്ടിൽ ഇനി നടപ്പാക്കാൻ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ രേഖാമൂലം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.
പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാനുള്ള കാര്യങ്ങളെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും എഴുതി നൽകുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട സർക്കാരിന്റെ നടപടിയെ കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തിൽ സ്വാഗതം ചെയ്തു. വെബ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം കൃത്യമായ അഭിപ്രായം അറിയിക്കാമെന്ന് മറ്റ് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി.



