ഒഡീഷയിൽ 23കാരിയെ പീഡിപ്പിച്ച് കൊന്നു. യുവതിയെ കാമുകനും പിന്നീട് അപരിചിതനും ചേർന്ന് പീഡിപ്പിക്കുകയും നാലു നില കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ജഗത്സിംഗ്പൂരിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22-നായിരുന്നു ഈ ദാരുണ സംഭവം. 

സംഭവം നടന്നത് ഇങ്ങനെ

വിവാഹ വാഗ്ദാനം വിശ്വസിച്ച് കാമുകനോടൊപ്പം വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. ഒരു ക്ഷേത്രത്തിൽ വച്ച് കാണാമെന്നായിരുന്നു കാമുകൻ പറഞ്ഞിരുന്നത്. എന്നാൽ അവിടെയെത്തിയ യുവതിയെ ഇയാൾ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

സംഭവത്തിന് പിന്നാലെ ബസ് സ്റ്റാൻഡിൽ തനിച്ച് നിൽക്കുകയായിരുന്ന യുവതിക്ക് ബൈക്കിലെത്തിയ ജാർഖണ്ഡ് സ്വദേശി സഹായം വാഗ്ദാനം ചെയ്യുകയും പാരദ്വീപ് പട്ടണത്തിലെ വാടക വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. യുവതിയെ വീടിന്റെ മട്ടുപ്പാവിലെത്തിച്ച് ഇയാൾ വീണ്ടും പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് കുമാർ വർമ്മ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. 

പീഡനത്തിന് ശേഷം പ്രതി യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. വീഴ്ചയുടെ ആഘാതത്തിൽ യുവതി മരിച്ചതായും പിറ്റേദിവസം രാവിലെയാണ് മൃതദേഹം കണ്ടെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

സഹോദരന്റെ പരാതിയും അന്വേഷണവും

ഫെബ്രുവരി 22ന് വൈകുന്നേരം യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി 23ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, ഫെബ്രുവരി 25ന്, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ നൽകിയ മറ്റൊരു പരാതിയിലാണ് ക്രൂരമായ പീഡനങ്ങളുടെ വിവരം പുറത്ത് വരുന്നത്. 

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അപലപിച്ച് നവീൻ പട്‌നായിക്

അതേസമയം, ബിജു ജനതാദൾ (ബിജെഡി) പ്രസിഡന്റും ഒഡീഷ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ നവീൻ പട്‌നായിക് സംഭവത്തിൽ അപലപിച്ചു. യുവതിക്ക് നീതി ലഭിക്കണമെന്നും  സംസ്ഥാനത്തെ സ്ത്രീ സുരക്ഷ അപകടത്തിലായതായി ആരോപിക്കുകയും ചെയ്തു. എക്‌സിലെ ഒരു പോസ്റ്റിൽ, ഒഡീഷയിലുടനീളം സ്ത്രീകൾക്കെതിരായ സമീപകാല കുറ്റകൃത്യങ്ങൾ ഭയാനകമായ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.

“സ്ത്രീ സുരക്ഷയെ കറിച്ചും ക്രമസമാധാനത്തെ കുറിച്ചും സർക്കാർ ദീർഘമായ പ്രസംഗങ്ങൾ നടത്തുമ്പോൾ, അടിസ്ഥാന യാഥാർത്ഥ്യം അങ്ങേയറ്റം ആശങ്കാജനകമാണ്. പകൽ വെളിച്ചത്തിൽ പോലും ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു,” അദ്ദേഹം പറഞ്ഞു. സുരക്ഷ ഉറപ്പാക്കാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും കർശനവും മുൻകരുതലുള്ളതുമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.