സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭരണഘടനാപരമായ അധികാരമുള്ള മുഖ്യമന്ത്രിക്ക് സർക്കാർ ജീവനക്കാരുമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്ന വാദം നിലനിൽക്കില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. ഹർജി പരിഗണിച്ച കോടതി സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഇടക്കാല വിലക്ക് തിങ്കളാഴ്ച വരെ നീട്ടി.
മുഖ്യമന്ത്രി ഭരണഘടനാപരമായ ചുമതലകൾ വഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ രാഷ്ട്രീയ പ്രവർത്തകനായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിവാദമായ സന്ദേശത്തിൽ സർവീസ് സംബന്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അത് രാഷ്ട്രീയപരമാണെന്ന ആരോപണം ഹർജിക്കാരുടെ അനുമാനമാത്രമാണെന്നും സർക്കാർ വ്യക്തമാക്കി. ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ച കാര്യങ്ങളാണ് സന്ദേശത്തിൽ വ്യക്തമാക്കിയതെന്നാണ് വിശദീകരിച്ചത്.
എക്സിക്യൂട്ടീവ് തലവനായ മുഖ്യമന്ത്രി ഭരണനിർവഹണത്തിന്റെ ഭാഗമായിട്ടാണ് സന്ദേശം നൽകിയതെന്നും ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെക്കുറിച്ചാണ് ജീവനക്കാരെ അറിയിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സന്ദേശത്തിൽ രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുകയോ വോട്ട് അഭ്യർത്ഥിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിഗത വിവരങ്ങൾ അനധികൃതമായി ശേഖരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ ഹർജി നിലനിൽക്കില്ലെന്നുമാണ് സർക്കാരിന്റെ വാദം.



