കണ്ണൂർ: മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്ത് റെയിൽവേ പോലീസ്. സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തത്.
മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നൽകിയ മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവ സമയത്തെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
55 സിസിടിവി കാമറകളാണുള്ളത്. ഇതുവരെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മന്ത്രിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യം ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു.



