നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും താൻ അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുകേഷിന്റെ വാക്കുകൾ: ‘കൊല്ലത്ത് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആ പരിപാടിയൊക്കെയങ്ങ് നിര്‍ത്തിവച്ചേര്. പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് സിപിഎമ്മിന്റെ രീതി. എല്ലാം വ്യക്തമായി പറഞ്ഞതാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ താന്‍ ചാന്‍സ് ചോദിച്ചിട്ടില്ല. ജയമോഹന്‍ സഖാവ് ആണ് സ്ഥാനാര്‍ഥിയെങ്കില്‍ പൂര്‍ണമായും അദ്ദേഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിക്കുകയും ചെയ്യും..

എല്ലാവരും മറച്ചവയ്ക്കുന്ന മറ്റൊരു കാര്യം കൂടി പറയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാന്‍ ഇറങ്ങിപോകുമ്പോള്‍ നമ്മള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷം’- മുകേഷ് പറഞ്ഞു.