കോഴിക്കോട് വലിയങ്ങാടിയിലെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതല്‍ നടപടികളുമായി കോഴിക്കോട് കോര്‍പ്പറേഷൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു.

കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളില്‍ പരിശോധന തുടരുകയാണ്. രണ്ടു കെട്ടിടം അപകടാവസ്‌ഥയില്‍ എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടത്തുമെന്നും കോര്‍പ്പറേഷൻ സെക്രട്ടറി പറഞ്ഞു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിനിടെ, വലിയങ്ങാടി അപകടത്തിലെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും. കോർപ്പറേഷൻ കൗണ്‍സിലിനും റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍, കിണാശ്ശേരി സ്വദേശി ജബ്ബാര്‍ എന്നീ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.ലോഡ് ഇറക്കിയ ശേഷം കെട്ടിടത്തിന്റെ താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്.