ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ ഉൾപ്പെടെ സമഗ്ര ഭീകരവിരുദ്ധ നയം ’പ്രഹാർ’ കേന്ദ്രസർക്കാർ പുറത്തിറക്കി. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയും സൈബർ, ഡ്രോണ്‍ ആക്രമണങ്ങളും അടക്കം നേരിടുന്നതിനായി രഹസ്യാന്വേഷണ സഹായത്തോടെയുള്ള പ്രതിരോധം, സൈനിക ഗ്രേഡ് അതിവേഗ പ്രതികരണങ്ങൾ, നിയമപരമായ പ്രതിരോധം, അന്താരാഷ്ട്ര സഹകരണം എന്നിവയെല്ലാം സംയോജിപ്പിക്കുന്ന വിപുലമായ തന്ത്രം രൂപപ്പെടുത്തിയതാണ് ഇന്ത്യയുടെ ദേശീയ തീവ്രവാദവിരുദ്ധ നയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി കടന്നുള്ള തീവ്രവാദ ശൃംഖലകൾ, ഡ്രോണ്‍ അധിഷ്ഠിത കള്ളക്കടത്ത്, സൈബർ തീവ്രവാദം, ക്രിപ്റ്റോകറൻസി ഫണ്ടിംഗ്, രാസ, ജൈവ, ആണവ വസ്തുക്കളുടെ ദുരുപയോഗം എന്നിവ വരെയുള്ള വികസിക്കുന്ന ഭീകരഭീഷണികളെ നേരിടാനുള്ള പദ്ധതി ‘പ്രഹാർ’എന്നു പേരിട്ടിരിക്കുന്ന നയത്തിലുണ്ട്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോട് പൂജ്യം സഹിഷ്ണുത (സീറോ ടോളറൻസ്) സമീപനം ആകുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. 2029ഓടെ ഭീകരാക്രമണ ഭീഷണി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണു നയമെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
ആണവ, രാസ, ജൈവ, റേഡിയോളജിക്കൽ, സ്ഫോടകവസ്തുക്കൾ മുതൽ സാങ്കേതികവിദ്യകൾ, റോബോട്ടിക്സ്, സൈബർ, ഡിജിറ്റൽ ഉപകരണങ്ങൾ വരെയുള്ള അപകടസാധ്യതകളെ നയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിർത്തിക്കപ്പുറത്തുനിന്നടക്കമുള്ള സർക്കാർ സ്പോണ്സേഡും അല്ലാത്തതുമായ തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഇരട്ട ഭീഷണിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യത്തെ ഭീകരവിരുദ്ധ നയം മുന്നറിയിപ്പ് നൽകുന്നു. ‘മേഖലയിലെ ചില രാജ്യങ്ങൾ ഭീകരതയെ സർക്കാർ നയത്തിന്റെ ഉപകരണമായി ചിലപ്പോൾ ഉപയോഗിച്ചിട്ടുണ്ടെ’ന്നു രേഖയിൽ കുറ്റപ്പെടുത്തി. എട്ടു പേജുള്ള നയരേഖ ഇന്നലെയാണു പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്.
ഏതെങ്കിലുമൊരു മതവുമായോ സ്വത്വവുമായോ ഭീകരതയെ ഇന്ത്യ ബന്ധിപ്പിക്കുന്നില്ലെന്ന് നയത്തിൽ വ്യക്തമാക്കി. ഭീകരവാദത്തിന്റെ ഇരകൾക്കൊപ്പം നിൽക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കിയ നയരേഖ, ലോകത്താകെ അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും നിയമവാഴ്ചയുടെ പ്രക്രിയകളും ഉറപ്പാക്കും.
പ്രതിരോധം, ഏകോപിത പ്രതികരണം, ശേഷി വർധിപ്പിക്കൽ, നിയമവാഴ്ച എന്നിവയിലൂടെ ഭീകരഭീഷണികളെ നേരിടുന്നതിനുള്ള സമഗ്ര ചട്ടക്കൂട് രൂപപ്പെടുത്തുന്നതാണു നയം. ഭീകരതയുടെ അന്തർദേശീയ സ്വഭാവം കണക്കിലെടുത്ത് ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം പങ്കിടുന്നതിനും കൈമാറുന്നതിനുമുള്ള ക്രമീകരണങ്ങൾ, സഹകരണ ചട്ടക്കൂടുകൾ എന്നിവയിലൂടെ അന്താരാഷ്ട്ര പങ്കാളിത്തം നിർണായകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.



