പാലക്കാട്: മണ്ണാർക്കാട് പാലക്കയത്ത് ഭീതി പരത്തിയ പുലി കുടുങ്ങി. പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ഈ മാസം 20ന് പാലക്കയത്ത് ആക്കമറ്റത്തിൽ ജോർജ് ജോസഫ് എന്നയാളുടെ ആറ് ആടുകളെ കടിച്ചു കൊന്നത് പുലി ആണെന്ന് പറഞ്ഞ് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് നടപടിയെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഫെബ്രുവരി 21 ന് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഇപ്പോൾ കൂട്ടിലായ പുലിയെ നീരീക്ഷണത്തിൽ വച്ച് ആരോഗ്യ പരിശോധനകൾ നടത്തും. അടുത്ത ദിവസം ഉൾക്കാട്ടിലെത്തിച്ച് തുറന്ന് വിടുന്നതുൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കും.



