തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. മുഖ്യമന്ത്രിയും ആരോഗ്യ-ധന മന്ത്രിമാരുമായി കെജിഎംസിടിഎ തിങ്കളാഴ്ച നടത്തിയ ചർച്ച സമയവായത്തിലെത്തിയിരുന്നില്ല.
അടിയന്തര സാഹചര്യമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസം പിന്നിടും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം.
ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിൽ സൂപ്രണ്ടിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.



