സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ സമീപ കാലത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വർദ്ധനവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമനും ആർ.ബി‌.ഐ ഗവർണർ സഞ്ജയ് മൽഹോത്രയും പറയുന്നത്.

വിലയിലെ കുതിച്ചുചാട്ടം ആശങ്കാജനകമാണോ എന്ന ചോദ്യത്തിന് മറുപടിയായി, സ്വർണ്ണത്തിന്റെ ആവശ്യകത നിറവേറ്റാൻ ഇന്ത്യ പൂർണ്ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്നും രാജ്യത്തേക്ക് എത്തുന്ന ഓരോ ഔൺസ് സ്വർണ്ണത്തിന്റെയും കണക്ക് തങ്ങളുടെ പക്കലുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

സ്വർണ്ണം ഖനനം ചെയ്തെടുക്കാൻ ആവശ്യമായ ആഭ്യന്തര സ്രോതസ്സുകൾ ഇന്ത്യയിലില്ലെന്നും ഇത് മെച്ചപ്പെടുത്താൻ ചില നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ അവ പര്യാപ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്; ഫെബ്രുവരിയിലെ റെക്കോർഡ് നിരക്കിൽ വിപണി

സാഹചര്യം നിരീക്ഷിച്ചുവരികയാണ്. എന്നാൽ വിലക്കയറ്റം അപകടകരമായ നിലയിലേക്ക് എത്തിയതായി ഉറപ്പിച്ച് പറയാനാവില്ല. ഇന്ത്യയുടെ സ്വാഭാവിക ഉപഭോഗ രീതിയുടെ ഭാഗമാണ് സ്വർണം വാങ്ങുന്നതെന്നും അതിന് പരിധി വിട്ടുള്ള വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ആർ.ബി.ഐയും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വില വർദ്ധനവിന് പിന്നിൽ കേന്ദ്ര ബാങ്കുകളുടെ ഇടപെടൽ

സ്വർണത്തിന്റെയും വെള്ളിയുടെയും നിലവിലെ വിലക്കയറ്റത്തെ ഇന്ത്യയുടെ ഉപഭോഗം കൊണ്ടുമാത്രം വിലയിരുത്താൻ കഴിയില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളും വലിയ അളവിൽ സ്വർണ്ണവും വെള്ളിയും വാങ്ങി തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് ചേർക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

നേരത്തെ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന ഡിമാൻഡ് ആഗോള സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിച്ചിരുന്നു. എന്നാൽ, നിലവിലെ വർദ്ധനവിന് പ്രധാന കാരണം കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ സ്വർണ്ണം വാങ്ങുകയും സംഭരിക്കുകയും ചെയ്യുന്നതാണെന്ന് അവർ പറഞ്ഞു. ഈ രീതി അന്താരാഷ്ട്ര വില ഉയർത്തുകയും തൽഫലമായി, ഇന്ത്യൻ കുടുംബങ്ങളുടെ വാങ്ങൽ രീതി സാധാരണ നിലയിലാണെങ്കിലും ഉയർന്ന വില നൽകേണ്ടി വരുന്നു.

സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയല്ലെന്ന് ആർ‌.ബി‌.ഐ

സ്വർണ്ണ ഇറക്കുമതിയെ കുറിച്ചുള്ള വിവരങ്ങൾ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പങ്കുവെച്ചു. ഏപ്രിൽ മുതൽ സെപ്തംബർ വരെ സ്വർണ ഇറക്കുമതിയുടെ മൂല്യത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 49-50 ബില്യൺ ഡോളറിൽ നിന്ന് ഒരു ബില്യൺ ഡോളറിന്റെ നാമമാത്രമായ വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ.

ഇന്ത്യയുടെ വിദേശ സാമ്പത്തിക മേഖല ഭദ്രമാണെന്നും കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1 ശതമാനത്തിനുള്ളിൽ നിൽക്കുന്നത് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വർദ്ധനവ് നിലവിൽ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയല്ലെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.