ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ റാഞ്ചി-ഡൽഹി എയർ ആംബുലൻസ് അപകടത്തിന് തൊട്ടുമുമ്പ് മോശം കാലാവസ്ഥയെത്തുടർന്ന് പൈലറ്റ് വിമാനത്തിൻ്റെ യാത്രാപാത മാറ്റാൻ അനുമതി തേടിയിരുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 7:34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായി വിമാനം ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് കാലാവസ്ഥ മോശമായതിനാൽ മറ്റൊരു പാതയിലൂടെ സഞ്ചരിക്കാൻ അനുമതി ചോദിച്ചത്. ഇതിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും റഡാറിൽ നിന്നും മറയുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രി 7:11-ന് റാഞ്ചിയിൽ നിന്നും പറന്നുയർന്ന വിമാനം 7:34-ഓടെയാണ് വാരണാസിക്ക് തെക്ക് കിഴക്ക് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപ്രത്യക്ഷമായത്. വിമാനം പ്രവർത്തിപ്പിച്ചിരുന്ന റെഡ്ബേർഡ് ഏവിയേഷൻ എന്ന കമ്പനിയുടെ ഡൽഹിയിലെ ഓഫീസിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) ഇന്ന് പരിശോധന നടത്തും. വിമാനത്തിന്റെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടുകളും മറ്റ് നിർണ്ണായക രേഖകളും സംഘം പരിശോധിക്കും.



