ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും ‘എൽ മെഞ്ചോ’ എന്നറിയപ്പെടുന്നതുമായ നെമേസിയോ ഒസെഗ്വേര സെർവാന്റസ് കൊല്ലപ്പെട്ടു. മെക്സിക്കൻ സൈന്യം നടത്തിയ അതിശക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാൾ മരിച്ചതെന്ന് മെക്സിക്കോ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പടിഞ്ഞാറൻ മെക്സിക്കോയിലെ ഹാലിസ്കോ (Jalisco) സംസ്ഥാനത്ത് വെച്ച് നടന്ന സൈനിക റെയ്ഡിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്സിക്കോ സിറ്റിയിലേക്ക് വ്യോമമാർഗ്ഗം മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.
എൽ മെഞ്ചോയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ അക്രമസംഭവങ്ങൾ അരങ്ങേറി. ഹാലിസ്കോ ഉൾപ്പെടെ അര ഡസനിലധികം സംസ്ഥാനങ്ങളിൽ കാർട്ടൽ അംഗങ്ങൾ തെരുവിലിറങ്ങുകയും വാഹനങ്ങൾ തീയിടുകയും ഹൈവേകൾ ഉപരോധിക്കുകയും ചെയ്തു.



