മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഇന്നു തുടക്കമാകും.
രാവിലെ ഏഴിന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും.
സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലിത്തോട് പള്ളി വികാരി ഫാ. ജോൺസൺ വല്ലൂരാൻ , കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി, മലയാറ്റൂർ സഹവികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കൈക്കാരൻമാരായ ടിനു തറയിൽ, ജോർളി ഈരത്തര, ആബേൽ കപ്പ്യാരുകുടി, വൈസ് ചെയർമാൻ സാബു ചെല്ലാമ്പുറം തുടങ്ങിയവർ മല കയറ്റത്തിന് നേതൃത്വം നൽകും. തുടർന്ന് ഒന്പതിന് കുരിശുമുടിയിൽ കുർബാന.



