അമേരിക്കൻ സുപ്രീം കോടതി വിധിയും ട്രംപിന്റെ പുതിയ നികുതി നയ പ്രഖ്യാപനവും സൃഷ്ടിക്കുന്ന താരിഫ് ആശയക്കുഴപ്പങ്ങൾക്കിടെ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര ശനിയാഴ്ച രംഗത്തെത്തി. നയതന്ത്രപരമായ ‘മാസ്റ്റർ സ്ട്രോക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന ഈ കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദനകൾ മാത്രം നൽകുന്നതും നേട്ടങ്ങളില്ലാത്തതുമായ ഒന്നായി മാറിയിരിക്കുന്നതായി അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.

‘മാസ്റ്റർ സ്ട്രോക്ക് അവകാശവാദങ്ങൾക്കും ബഹളങ്ങൾക്കും ശേഷം, ഇന്ത്യക്ക് വീണ്ടും 18.4% നികുതി ഭാരമാണ് ലഭിച്ചത് (15% അധിക നികുതിയും 3.4% ശരാശരി എം.എഫ്.എൻ നിരക്കും). ഇത് അമേരിക്കയ്ക്ക് അനാവശ്യമായി ഇന്ത്യ വിട്ടുവീഴ്ച ചെയ്തതിന്റെ ഫലമാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ചുമത്തിയ കുത്തനെയുള്ള 50% പിഴ താരിഫ് ഏകദേശം 18% ആയി കുറയ്ക്കാൻ ഫെബ്രുവരി 6 ന് ഒപ്പുവച്ച ഇടക്കാല കരാറിൽ ഇന്ത്യ തിടുക്കം കൂട്ടിയെന്ന് ഖേര വാദിച്ചു.