കോഴിക്കോട്: ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നുവെന്നാണു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഗോഡൗണിലാണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. ഇതാണ് അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയാതിരുന്നതെന്നും ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണു തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ മാത്രമല്ല, പല വസ്ത്ര വ്യാപാരകടകളിലും അനുവദനീയമായതില്‍ കൂടുതല്‍ വസ്ത്രശേഖരമുണ്ട്. വസ്ത്ര ശാലകള്‍ക്കു തീപിടിച്ചാല്‍ അണയ്ക്കുന്നതിന് ഇതുമൂലം വലിയ പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോര്‍പറേഷനും വെവ്വേറെ അന്വേഷണമാണു നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വിദഗ്ധ പരിശോധനയും നടന്നു. ഇതിനിടെ, കോഴിക്കോട് നഗരത്തിലെ തുടർച്ചയായ തീപിടിത്തത്തെത്തുടർന്ന് പരാതിയുമായി വ്യാപാരിസംഘടന രംഗത്തു വന്നു.
നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. മുൻപ് തന്ന ഉറപ്പുകൾ സർക്കാർ നടപ്പാക്കിയില്ല. നഗരത്തിലെ ഫയർ സ്റ്റേഷന് കെട്ടിടം പോലും ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരെ നേരിൽ കണ്ട് പരാതി നൽകും. മിഠായിത്തെരുവ് തീപിടിത്തതിനു പിറകെ നൽകിയ ഒരു ഉറപ്പും പാലിച്ചില്ല.
വ്യാപാരികൾ മാത്രമല്ല, നഗരവാസികളും സുരക്ഷാ ഭീഷണിയിലാണെന്നു വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കോഴിക്കോട് നഗരത്തിൽ നാൽപ്പതോളം വലിയ തീപിടിത്തങ്ങളാണ് ഉണ്ടായത്. തിരക്കേറിയ മിഠായിത്തെരുവിലും മെഡിക്കൽ കോളജ് കെട്ടിടത്തിലും കളക്ടറേറ്റിലുമെല്ലാം തീ പടർന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ പലതും പാലിക്കപ്പെട്ടില്ലെന്നാണു പുതിയ സംഭവങ്ങളും സൂചിപ്പിക്കുന്നത്.



