കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിൽ പതിപ്പിച്ചിരിക്കുന്ന സ്വർണപ്പാളികളുടെ ഗുണനിലവാരം പരിശോധിക്കാൻ ജംഷെഡ്പൂരിലെ ലാബിനെ ചുമതലപ്പെടുത്തിയ വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരം സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും.
കൊടിമര നിർമാണത്തിനായി ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ, 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.



