തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടി തുടങ്ങി. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.
ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.
തുടർന്നു മറ്റു മാനേജ്മെന്റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള
പ്രതിസന്ധി ഇതോടെ നീങ്ങും.
എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക ണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.



