സാധുവായ എയർവർത്തിനസ് പെർമിറ്റ് (Airworthiness Permit) ഇല്ലാതെ എട്ട് തവണ വിമാനം പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ (1,10,350 ഡോളർ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).
വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പൊതുജനങ്ങൾക്ക് എയർ ഇന്ത്യയിലുള്ള വിശ്വാസം വീണ്ടും തകർക്കാൻ കാരണമായെന്ന് ഡിജിസിഎയുടെ രഹസ്യ ഉത്തരവിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി.
നിർബന്ധിതമായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (ARC) ഇല്ലാതെ നവംബർ 24, 25 തീയതികളിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുമായി പറന്ന എയർബസ് എ320 വിമാനവുമായാണ് ഈ പിഴ ബന്ധപ്പെട്ടിരിക്കുന്നത്.



