കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ്. ജനുവരി 16ന് ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി എളമക്കര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. മകള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന നിഗമനത്തിലായിരുന്നു പോലീസ്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ മരണ കാരണം വിഷം ഉള്ളിലെത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പോലീസ് ഇത് ഫോറന്‍സിക് സര്‍ജനെ അറിയിച്ചിരുന്നു.



