കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്നാണ് പ്രതി എസ്ഐയ്ക്കെതിരെ ആക്രമണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി.



