ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.



