ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP). ഫെബ്രുവരി 12-ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് പിന്നാലെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ചൊവ്വാഴ്ച (ഫെബ്രുവരി 17) രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ദക്ഷിണേഷ്യൻ നയതന്ത്രത്തിൽ നിർണ്ണായകമായ ഈ ചടങ്ങിലേക്ക് ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.
ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശിന്റെ പുതിയ മുഖമായി താരിഖ് റഹ്മാൻ മാറുമ്പോൾ, അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ എന്ത് മാറ്റമുണ്ടാകുമെന്ന് ലോകം ഉറ്റുനോക്കുന്നു. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫസർ മുഹമ്മദ് യൂനുസ്, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ 13 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ തലവന്മാരെ ക്ഷണിച്ചിട്ടുണ്ട്.
പുതിയ ബംഗ്ലാദേശ് സർക്കാരിന്റെ വിദേശനയത്തിന്റെയും പ്രാദേശിക സന്തുലിതാവസ്ഥയുടെയും സൂചനയായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യ, ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.



