റഷ്യയുടെ ഊർജ്ജ വരുമാനത്തിന്മേൽ അമേരിക്ക കർശനമായി പിടിമുറുക്കുന്നതിനിടെ ആഗോള വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഊർജ്ജ വാങ്ങലുകൾ രാഷ്ട്രീയ സമ്മർദ്ദത്താലല്ല, മറിച്ച് ചെലവ്, അപകടസാധ്യതകൾ, ലഭ്യത എന്നിവയാൽ നയിക്കപ്പെടുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റഷ്യൻ എണ്ണയ്‌ക്കെതിരെ പുതിയ യു.എസ് ഉപരോധങ്ങളുടെ ഭാഗമായി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇന്ത്യയുടെ ദീർഘകാല നയമായ തന്ത്രപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്ന വാദത്തെ എസ്. ജയശങ്കർ എതിർത്തു.
റഷ്യക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന്, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യയിൽ നിന്ന് ഉറപ്പ് ല ഭിച്ചതായി റൂബിയോ പറഞ്ഞ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പരാമർശങ്ങൾ വരുന്നത്. ‘റഷ്യൻ എണ്ണയ്‌ക്കെതിരെ അമേരിക്ക അധിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഞങ്ങളുടെ സംഭാഷണങ്ങളിൽ, അധികമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന അവരുടെ ഉറപ്പ് ഞങ്ങൾക്ക് ലഭിച്ചു. യൂറോപ്പും അതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്,’ എന്ന് റൂബിയോ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇക്കാര്യത്തിൽ അവകാശവാദമുന്നയിച്ചിരുന്നു.
നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ
ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുളിനൊപ്പം വേദി പങ്കിട്ട ജയശങ്കർ, ഇന്ത്യയുടെ വിദേശനയ ദിശാബോധം എളുപ്പത്തിൽ മാറില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ‘ഞങ്ങൾ തന്ത്രപരമായ സ്വയംഭരണത്തിൽ ഉറച്ചുനിൽക്കുന്നു, കാരണം അത് ഞങ്ങളുടെ ചരിത്രത്തിന്റെയും പരിണാമത്തിന്റെയും ഭാഗമാണ്. ഇത് വളരെ ആഴത്തിലുള്ള ഒന്നാണ്, രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം യോജിപ്പുള്ളതുമാണ്,’ അദ്ദേഹം പറഞ്ഞു.
ഊർജ്ജ സംഭരണത്തെ കുറിച്ച്, ആഗോള എണ്ണ വിപണിയെ അദ്ദേഹം സങ്കീർണ്ണമായതെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്പിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും പോലെ ഇന്ത്യയിലെ എണ്ണക്കമ്പനികളും ലഭ്യത, ചെലവ്, അപകടസാധ്യതകൾ എന്നിവ പരിശോധിച്ചാണ് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദം ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
വ്യാപാര കരാറും തീരുവ കുറയ്ക്കലും
വ്യാപാര ബന്ധങ്ങളിലെ പുനഃക്രമീകരണത്തിനൊപ്പമാണ് ഊർജ്ജ പ്രശ്നവും ഉയർന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് ശേഷം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി ഇരുപക്ഷവും പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിച്ചിരുന്നു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിച്ചിരുന്നു.



