റായ്പൂർ: ആംബുലൻസിന് വീട്ടിൽ എത്താൻ കഴിയാത്തതിനാൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് 10 കിലോമീറ്റർ കട്ടിലിൽ ചുമന്ന്. ദന്തേവാഡ ജില്ലയിലെ പൊരോഹിദ്മയിലാണ് സംഭവം.
ഗുരുതരാവസ്ഥയിലായ മുചകി ജോഗ എന്ന ആദിവാസിയെയാണ് ചുമന്നുകൊണ്ട് പോയത്. ഏകദേശം ഒരാഴ്ചയായി മുചികി സുഖമില്ലാതെ കിടപ്പിലായിരുന്നു.
അദ്ദേഹത്തിന്റെ നില വഷളായതോടെ കുടുംബാംഗങ്ങൾ സർക്കാരിന്റെ കീഴിലുള്ള ആംബുലൻസിനെ വിളിച്ചുവെങ്കിലും വാഹന ഗതാഗതത്തിന് അനുയോജ്യമായ റോഡ് ഇല്ലാത്തതിനാൽ 10 കിലോമീറ്റർ അകലെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞത്.
ഇതേതുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് മരക്കട്ടിലും കയറും ഉപയോഗിച്ച് ഒരു താൽക്കാലിക സ്ട്രെച്ചർ നിർമിക്കുകയും 10 കിലോമീറ്റർ തോളിൽ ചുമന്നുകൊണ്ട് ആംബുലൻസ് എത്തിയ സ്ഥലത്തെത്തിക്കുകയും ചെയ്തു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗ്രാമത്തിന് ഇപ്പോഴും നല്ല റോഡ് ഇല്ലെന്നും രോഗികളെയും ഗർഭിണികളെയും ചുമന്നുകൊണ്ട് പോകേണ്ടിവരുന്നെന്നും പ്രദേശവാസികൾ ആരോപിച്ചു.



