ഹൈദരാബാദ്: തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ 116 മുനിസിപ്പാലിറ്റികളിൽ 90 എണ്ണത്തിലും കോൺഗ്രസ് മുന്നിൽ. ഒരിടത്ത് മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. നിരവധി വാർഡുകളിൽ കോൺഗ്രസുമായി കടുത്ത പോരാട്ടം നടന്നെങ്കിലും 12 മുനിസിപ്പാലിറ്റികളിലാണ് ബി.ആർ.എസിന് ലീഡ് നേടാൻ കഴിഞ്ഞിരിക്കുന്നത്.

തെലങ്കാനയിലെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിനാണ് ആരംഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ പല കേന്ദ്രങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഹൈദരാബാദിൽ പാർട്ടി നേതാക്കൾ ഡി.ജി.പിയെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന നിയമസഭയിലെ ആധിപത്യം നിലനിർത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് തേരോട്ടത്തിൽ തളർന്ന ബി.ആർ.എസ് സംസ്ഥാനത്ത് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങുന്ന ബി.ജെ.പി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി തെലങ്കാനയിൽ സ്വാധീനമുറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.