ഒരാൾ മറ്റൊരു മതം സ്വീകരിച്ചാലോ അല്ലെങ്കിൽ മറ്റൊരു ജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചാലോ അവർക്ക് ജന്മനാ ലഭിച്ച ജാതി വ്യക്തിത്വം ഇല്ലാതാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നുള്ള ഒരു ക്രിമിനൽ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കുമാർ ഉൾപ്പെട്ട ബെഞ്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ ഉന്നത ജാതിയിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചാൽ അവരുടെ ജാതി മാറുമെന്നും അതിനാൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC/ST Act) ബാധകമാകില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തെ കോടതി പൂർണമായും തള്ളിക്കളഞ്ഞു.

2022 ജൂലൈ 27-ന് അലിഗഢിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ദിനേഷ് എന്ന വ്യക്തിയും മറ്റ് എട്ടുപേരും ചേർന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു സ്ത്രീയെയും കുടുംബത്തെയും ആക്രമിച്ചതായാണ് കേസ്. വീടുകയറി മർദ്ദിക്കുകയും സ്ത്രീയെ അപമാനിക്കുകയും ചെയ്തതിനൊപ്പം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയിലുണ്ട്.  ഐപിസിയിലെ വിവിധ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവുമാണ് കോടതി പ്രതികളെ വിചാരണയ്ക്ക് വിളിച്ചത്. ഈ നടപടിയെയാണ് പ്രതികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

പരാതിക്കാരി പശ്ചിമ ബംഗാളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെങ്കിലും അവർ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത് ജാട്ട് വിഭാഗത്തിൽപ്പെട്ടയാളെയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഹിന്ദു സാമൂഹിക ക്രമമനുസരിച്ച് വിവാഹശേഷം ഒരു സ്ത്രീ ഭർത്താവിന്റെ ജാതിയുടെ ഭാഗമാകുമെന്നും അതിനാൽ അവർക്ക് പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യമോ സംരക്ഷണമോ അവകാശപ്പെടാൻ കഴിയില്ലെന്നും അവർ വാദിച്ചു.  പരാതിക്കാരിക്ക് നേരെ നടന്ന അധിക്ഷേപം എസ്‌സി/എസ്ടി നിയമപ്രകാരം നിലനിൽക്കില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചു.

എങ്കിലും ഈ വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് ജന്മനാ ലഭിക്കുന്ന ജാതി എന്നത് അവരുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും അത് വിവാഹത്തിലൂടെയോ മതപരിവർത്തനത്തിലൂടെയോ മാറ്റാൻ കഴിയില്ലെന്നും ജസ്റ്റിസ് അനിൽ കുമാർ വ്യക്തമാക്കി. സാമൂഹികവും നിയമപരവുമായ സംരക്ഷണം ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾക്ക് തന്റെ ജന്മസിദ്ധമായ ജാതി നഷ്ടപ്പെടില്ല. മതം മാറിയാലും ജാതി വിവേചനങ്ങൾ നിലനിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം നിയമപരമായ പരിരക്ഷകൾ അനിവാര്യമാണെന്നും കോടതി അടിവരയിട്ടു പറഞ്ഞു.

കേസിലെ മറ്റ് വശങ്ങളും പരിശോധിച്ച കോടതി പ്രതികളുടെ ഹർജി തള്ളി. ഇരുവിഭാഗങ്ങളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കങ്ങളും മറ്റൊരു എഫ്‌ഐആറും പരാതിക്കാരിയുടെ കേസിനെ ദുർബലപ്പെടുത്തുന്നില്ലെന്ന് കോടതി കണ്ടെത്തി. പരിക്കേറ്റവരുടെ മെഡിക്കൽ റിപ്പോർട്ടുകളും സാക്ഷിമൊഴികളും പ്രാഥമികമായി വിചാരണയ്ക്ക് പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി.