തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.



