കൊച്ചി: സ്കൂൾ അച്ചടക്കത്തിന്റെയും കുട്ടികളെ തിരുത്തലിന്റെയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ചു ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ് തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.
ചൂരൽ പ്രയോഗത്തിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂൾ അധ്യാപകനെതിരേ പോലീസ് ചുമത്തിയ കേസിലെ തുടർനടപടികൾ റദ്ദാക്കിയാണു ജസ്റ്റീസ് സി. പ്രദീപ്കുമാർ നിലപാട് ആവർത്തിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ സമാനമായ കേസിൽ മറ്റൊരു അധ്യാപകനെതിരേയുള്ള കേസ് റദ്ദാക്കി കോടതി ചൂരൽ പ്രയോഗത്തെ അനുകൂലിച്ചിരുന്നു. കുട്ടികളെ സ്കൂളിൽ ചേർത്ത് അധ്യാപകരുടെ ശിക്ഷണത്തിലേക്കു വിടുമ്പോൾ ഈ അധികാരങ്ങളും അധ്യാപകർക്ക് രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സമാനമായ പരാമർശം കഴിഞ്ഞദിവസത്തെ കേസിലും കോടതി ആവർത്തിച്ചു.
2025 ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് 12.30ന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽകൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർഥിയുടെ പരാതി. എന്നാൽ മൂന്നു ദിവസത്തിനുശേഷമാണ് പരാതി നൽകിയതെന്നും ഡോക്ടറെ കാണിച്ചപ്പോൾ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ കാര്യത്തിൽ അച്ചടക്ക നടപടിയെടുക്കാൻ രക്ഷിതാക്കൾ അധ്യാപകർക്ക് അനുമതി നൽകുന്നതായി കണക്കാക്കണം. അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകൻ നൽകിയ ചെറിയ ശിക്ഷയിൽ ദുരുദ്ദേശ്യമില്ലെന്നു വിലയിരുത്തിയാണ് കേസ് റദ്ദാക്കിയത്.



