അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഭാരമില്ലാത്ത അവസ്ഥയിൽ മാസങ്ങളോളം ചെലവഴിച്ച ശേഷം ഭൂമിയിലോ ചന്ദ്രനിലോ തിരിച്ചെത്തുമ്പോൾ ബഹിരാകാശ യാത്രികർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തലകറക്കം എന്നത്. ഭൂമിയിലെത്തുമ്പോൾ ഗുരുത്വാകർഷണ വ്യത്യാസം കാരണം യാത്രികരുടെ ശരീരത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ആന്തരിക കർണ്ണം ആശയക്കുഴപ്പത്തിലാവുകയും കഠിനമായ തലകറക്കം അനുഭവപ്പെടുകയും ചെയ്യുന്നു.
ഈ ഒരു അവസ്ഥയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ബഹിരാകാശ പേടകം പൈലറ്റിന് സുരക്ഷിതമായി പറത്താൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലൂടെ മാനുവൽ പൈലറ്റിംഗ് എന്ന ഹൈടെക് പരീക്ഷണം നാസ നടത്തുന്നത്.
വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച് ബഹിരാകാശ സഞ്ചാരികളെ ഒരു അത്യാധുനിക ഫ്ലൈറ്റ് സിമുലേറ്ററിനുള്ളിലാക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ചെയ്യുന്നത്. ഭൂമിക്ക് ചുറ്റും ഭാരമില്ലാത്ത അവസ്ഥയിൽ ഭ്രമണം ചെയ്യുമ്പോൾ തന്നെ, അവർ ഗോഗിൾസ് ധരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വിർച്വൽ പേടകം ഇറക്കാൻ ശ്രമിക്കുന്നു.
ഭാരമില്ലായ്മയോട് അവരുടെ തലച്ചോറ് പൊരുത്തപ്പെട്ടതിനാൽ, സിമുലേഷനിലെ കൃത്രിമ ഗുരുത്വാകർഷണം അവർക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു.
തലകറക്കം അവഗണിച്ച് കൈകളിലെ കൺട്രോളറുകൾ ഉപയോഗിച്ച് പാതയിൽ ഉറച്ചുനിൽക്കാൻ സഞ്ചാരികൾക്ക് കഴിയുമോ, അതോ അവരുടെ അസ്ഥിരമായ ബാലൻസ് കാരണം ലാൻഡിംഗ് പാഡിൽ നിന്ന് പേടകം വ്യതിചലിക്കുമോ എന്ന് പരിശോധിക്കാനാണ് ശാസ്ത്രജ്ഞർ ആഗ്രഹിക്കുന്നത്.
ആന്തരകർണ്ണം എന്തുകൊണ്ട് തലകറക്കം ഉണ്ടാക്കുന്നു?
ഭൂമിയിൽ, ഗുരുത്വാകർഷണബലം ഉപയോഗിച്ച് തലച്ചോറിനോട് ഏത് വഴിയാണ് താഴേക്കുള്ളതെന്ന് പറയാൻ ആന്തരിക ചെവി സഹായിക്കുന്നു. ബഹിരാകാശത്ത്, ആകർഷണമില്ലാത്തതിനാൽ ഈ സംവിധാനം പ്രവർത്തനരഹിതമായിരിക്കും.
ലാൻഡിംഗിനിടെ ഒരു സഞ്ചാരി പെട്ടെന്ന് ഗുരുത്വാകർഷണത്തെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ ആന്തരകർണ്ണം ഉണരുകയും എന്നാൽ പൂർണ്ണമായും ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് പരസ്പരവിരുദ്ധമായ സിഗ്നലുകൾ അയയ്ക്കുന്നു, ഇത് ‘ഗ്രാവിറ്റി ഹാംഗ്ഓവർ’ എന്നറിയപ്പെടുന്ന ഒരു അനുഭവത്തിന് കാരണമാകുന്നു.
ഈ ആശയക്കുഴപ്പം ഒരു പൈലറ്റിന്റെ പ്രതികരണ സമയം എത്രത്തോളം മന്ദഗതിയിലാക്കുന്നുവെന്നും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള അവരുടെ കഴിവിനെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ പരീക്ഷണം വിലയിരുത്തും.
പരിശീലനം ചന്ദ്രനിലെ അപകടം തടയുമോ?
മിക്ക ആധുനിക പേടകങ്ങളും കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് ലാൻഡിംഗ് നടത്തുന്നതെങ്കിലും സാങ്കേതികവിദ്യ പരാജയപ്പെട്ടേക്കാം. ചന്ദ്രനിലേക്കുള്ള ഇറക്കത്തിനിടയിൽ ഒരു ഓട്ടോമേറ്റഡ് സംവിധാനം തകരാറിലായാൽ, മനുഷ്യൻ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരും.
ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങുന്നതിന് തൊട്ടുമുമ്പ് വിർച്വൽ റിയാലിറ്റിയിൽ ലാൻഡിംഗ് പരിശീലിച്ചാൽ അത് അവരുടെ തലച്ചോറിനെ യഥാർത്ഥ ലാൻഡിംഗിനായി സജ്ജമാക്കുമെന്ന് ക്രൂ-12 പഠനം പരിശോധിക്കുന്നു. ഈ തലകറക്കത്തിനിടയിൽ പേടകത്തെ നിയന്ത്രിക്കാനും തിരിച്ചുവിടാനും ക്രൂവിന് എത്രത്തോളം കഴിയുമെന്ന് നിരീക്ഷിക്കുന്നതിലൂടെ, നാസയ്ക്ക് മികച്ച പരിശീലന പരിപാടികൾ രൂപകൽപ്പന ചെയ്യാൻ കഴിയും.



