കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പതിനാറുകാരി പാറക്കുളത്തില്‍ ജീവനൊടുക്കിയ കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്ഐടി രൂപീകരിച്ചത്.

കേസില്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തെ തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്.

ജനുവരി 27ന് ആയിരുന്നു ആദിത്യ എന്ന പതിനാറുകാരിയെ വീടിന് അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നില്ല. ഇതിനെതിരെ കുട്ടിയുടെ സ്‌കൂള്‍ അധ്യാപകരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കൊറിയന്‍ സൗഹൃദമല്ല കുട്ടിയുടെ മരണകാരണമെന്നും അധ്യാപകര്‍ ആരോപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തുറന്നു പരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.