വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്‍റെയും ബിജുവിന്‍റെ വീടിനു സമീപം നിര്‍ത്തുന്നതിന്‍റെയും അല്‍പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. രണ്ടുമണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു ഏഴു കിലോമീറ്റർ അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.