മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് സലൂണിനെതിരെ മോഡലായ യുവതി നൽകിയ പരാതിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. പരാതിക്കാരിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ (എൻസിഡിആർസി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സലൂൺ ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്നാണ് കോടതിയുടെ അന്തിമ വിധി.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെ മോഡലായ ആഷ്‌ന റോയിയാണ് പരാതി നൽകിയിരുന്നത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് വെട്ടണമെന്ന നിർദേശം നൽകിയെങ്കിലും ജീവനക്കാർ നാല് ഇഞ്ച് മാത്രം ബാക്കിയാക്കി മുടി വെട്ടിക്കളഞ്ഞു എന്നായിരുന്നു പരാതി. മുടിവെട്ടുന്നതിനിടെ താൻ സംശയം ചോദിച്ചെങ്കിലും സലൂണുകാർ ഇത് ‘ലണ്ടൻ ഹെയർകട്ട്’ ആണ് എന്ന വിചിത്ര മറുപടിയാണ് നൽകിയതെന്നും ആഷ്‌ന ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചുവെന്നും പരാതിക്കാരി വാദിച്ചിരുന്നു. അഞ്ച് കോടിയാണ് ആഷ്‌ന റോയി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അത് രണ്ട് കോടിയായി നിശ്ചയിക്കുകയായിരുന്നു.

എന്നാൽ മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് കൃത്യമായി തെളിയിക്കുന്നതിൽ മോഡൽ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക റദ്ദാക്കിയത്. മുൻകോടതി ഉത്തരവുകൾ പ്രകാരം സ്ഥാപനം ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.