കാനഡയിൽ ഇന്ത്യൻ വംശജനായ ടെക്കി വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല ത്യാമഗോണ്ട്ലു സ്വദേശി ചന്ദൻ കുമാർ (37) ആണ് കൊല്ലപ്പെട്ടത്. ടൊറന്റോയിലെ റെക്സാഡേൽ ബോളിവാർഡിലെ ദേശീയപാത 27-ലുള്ള ഷോപ്പിംഗ് മാളിന്റെ പാർക്കിംഗിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് മരണം.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മാളിന്റെ പാർക്കിംഗ് ഏരിയയിൽ കാറിലിരിക്കുകയായിരുന്നു ചന്ദൻ. ഈ സമയത്താണ് അജ്ഞാതർ വെടിയുതിർത്തത്. ചന്ദന്റെ വെള്ള നിറത്തിലുള്ള എസ്‌യുവി കാറിന്റെ മുൻഭാഗത്ത് 10 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ട്. ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടതായാണ് വിവരം.

ഏഴ് വർഷം മുൻപാണ് ചന്ദൻ ഐടി പ്രൊഫഷണലായി കാനഡയിലെത്തിയത്. ടൊറന്റോ കന്നഡ സംഘത്തിന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ, ബ്രാംപ്ടണിലെ ഷിർദി സായിബാബ ക്ഷേത്ര ഭാരവാഹി, അഖില വിശ്വ ആര്യവൈശ്യ മഹാസഭയുടെ കാനഡ ഘടകം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരുന്നു. ടൊറന്റോയിൽ കന്നഡ സംഘം തുടങ്ങാൻ മുൻകൈ എടുത്തതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചന്ദന്റെ അമ്മ സംശയം പ്രകടിപ്പിച്ചു.

മകന്റെ വിയോഗവാർത്ത ബെംഗളൂരിലെ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. തിരികെ വരാൻ പലതവണ പറഞ്ഞിട്ടും അവൻ കേട്ടില്ലെന്ന് അച്ഛൻ നന്ദകുമാർ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ടൊറന്റോയിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇൻസ്പെക്ടർ എറോൾ വാട്സൺ അറിയിച്ചു.