പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉദയഭാനുവിന് മറുപടിയുമായി ആന്റോ ആന്റണി രംഗത്തെത്തുകയും ചെയ്തിരുന്നു. മുന്നൂറു കോടിയോളം രൂപ പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ആറുമാസത്തോളം ജയിൽവാസമനുഭവിച്ച ധനകാര്യ സ്ഥാപന ഉടമയെ ഉപയോഗിച്ച് സിപിഎം നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയ കളിയെന്നാണ് ആന്റോ ആന്റണി എംപിയുടെ പ്രതികരണം.
ഇടതുമുന്നണിയുടെ ഘടകകക്ഷിയുടെ നേതാവായ ധനകാര്യ സ്ഥാപന ഉടമയെകൊണ്ട് അദ്ദേഹത്തിന്റെ കൈയിൽനിന്നു രണ്ടുകോടി രൂപ താൻ കൈപ്പറ്റി എന്ന വ്യാജ ആരോപണം ഉന്നയിക്കുകയാണ്. താൻ പണം കൈപ്പറ്റി എന്നതു സംബന്ധിച്ച രേഖകൾ പുറത്തു വിടാൻ സിപിഎമ്മിനോ ധനകാര്യ സ്ഥാപന ഉടമയ്ക്കോ കഴിയുമോയെന്ന് ആന്റോ ആന്റണി വെല്ലുവിളിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ധനകാര്യ സ്ഥാപന ഉടമ തന്നെ സഹായിച്ചിട്ടുണ്ട്. ആ പണം ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയതുമാണ്. വർഷങ്ങൾക്കുശേഷം ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും ആന്റോ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് ആദ്യ ആരോപണം നടന്നത്. തനിക്ക് ഇതുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് എസ്ഐടി അന്വേഷണത്തിൽ തെളിഞ്ഞതോടെ ആ ആരോപണം പൊളിഞ്ഞു.
ശബരിമല തന്ത്രിയുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്നെന്നും ആ പണം താൻ പിൻവലിച്ചെന്നുമായിരുന്നു പിന്നീടുള്ള ആരോപണം. ശബരിമല തന്ത്രിക്ക് ഈ ധനകാര്യ സ്ഥാപനത്തിൽ യാതൊരു നിക്ഷേപവും ഉണ്ടായിരുന്നില്ലെന്നും ഈ തന്ത്രിയെ ജീവിതത്തിൽ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലെന്നും ധനകാര്യ സ്ഥാപന ഉടമ വ്യക്തമാക്കിയപ്പോൾ ആ ആരോപണവും പൂർണമായി പൊളിഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ സിപിഎം ഉന്നയിക്കുന്നതെന്നും ആന്റോ പറഞ്ഞു.



