2017-ൽ ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചതിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 2017ലെ യു.ഡി.എഫ് ബോർഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൻ്റെ പുരോഗതി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും എസ്.ഐ.ടിക്ക് കൈമാറാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു ഭക്തൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. 2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വർണ്ണവും പണവും തിരിമറി നടത്തിയെന്ന പരാതിയാണ് ഇതിലുണ്ടായിരുന്നത്.



