കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാമ്പിൾ എടുത്ത് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിലേക്ക് അയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. ജസ്റ്റീസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് അടച്ചിട്ട മുറിയിൽ കേസ് വാദം കേട്ടത്. ഈമാസം 19ന് വീണ്ടും കേസ് പരിഗണിക്കും.

എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനും പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്‍സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട്‌ എസ്ഐടി തയാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.