ജീവിതത്തില്‍ തന്നോട് തന്നെയാണ് കടപ്പാടെന്ന് നടി ഭാവന. തനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടതാണ് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമെന്നും നടി വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

അത്തരത്തില്‍ പരാതിപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. താന്‍ അതാണ് ചെയ്തതെന്ന് താരം വ്യക്തമാക്കി.

കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. താനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞങ്ങള്‍ എടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ തന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് മനസിലാക്കാനും, തനിക്ക് സ്പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ താന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ സ്വയം തന്നെയാണ് പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടതെന്നും ഭാവന പറയുന്നു.

ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല എന്നും അവര്‍ തുറന്നു പറയുന്നു.