മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുടെ വീടിന്‍റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്‍റെ മരണം സ്ഥിരീകരിച്ചത്.

കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.