കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് കർണാടക പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം വരുംദിവസങ്ങളിൽ കേരളത്തിലെത്തും. കൊച്ചി കേന്ദ്രീകരിച്ചുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംഘം വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലെ വിവിധ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ, നിക്ഷേപകർ, ബാധ്യതകൾ എന്നിവയെക്കുറിച്ച് എസ്ഐടി വിവരങ്ങൾ ശേഖരിക്കും. വലിയ പ്രോജക്റ്റുകൾക്കായി റോയി എങ്ങനെയാണ് പണം കണ്ടെത്തിയിരുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
സി ജെ റോയി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും കുടുംബാംഗങ്ങൾ എസ്ഐടിയെ അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിലേറെയായി അദ്ദേഹം ഇതിനായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ബംഗ്ളൂരു ജയനഗർ എയിറ്റ് ബ്ലോക്കിലെ ഒരു പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. ആദായ നികുതി വകുപ്പിന്റെ പരിശോധനയും തുടർനടപടികളും അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്നാണ് കുടുംബം നൽകുന്ന സൂചന.
അടുത്തിടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില നിർമ്മാണ പദ്ധതികളിൽ തിരിച്ചടി നേരിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പദ്ധതികളിൽ പണം മുടക്കിയ ചില നിക്ഷേപകർ തുടർച്ചയായി പണം തിരികെ ആവശ്യപ്പെട്ടത് റോയിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന കൂടി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ജനുവരി 30-ന് വൈകിട്ട് അഞ്ചുമണിയോടെയാണ് റോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അന്ന് രാവിലെ മുതൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോയി ഓഫീസിലെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.
ചില രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും റോയിക്ക് അതിന് സാധിച്ചില്ല. ഇതിനു പിന്നാലെയാണ് റോയി തന്റെ ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ശബ്ദം കേട്ടെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി റോയിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് റോയിയുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദമാണ് റോയിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹോദരന്റെ പരാതി. ഈ ആരോപണവും എസ്ഐടി വിശദമായി പരിശോധിക്കുന്നുണ്ട്.



