ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്കു കരുത്തേകി എട്ട് ചീറ്റകൾ കൂടി മധ്യപ്രദേശിലെത്തുന്നു. ഈമാസം 28ന് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര പരിസ്ഥിതിമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. ചീറ്റകൾക്ക് പുറമെ, ആസാമിൽനിന്ന് കാട്ടുപോത്തുകളെ എത്തിക്കാനുള്ള നടപടികൾക്കും മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളുടെ എണ്ണം വർധിപ്പിക്കുകയും ജനിതക വൈവിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 30 ചീറ്റകളാണുള്ളത്. ഇതിൽ 19 എണ്ണം ഇന്ത്യയിൽ തന്നെ ജനിച്ചവയാണ്. ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് പദ്ധതിയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.
കടുവകൾക്കും ചീറ്റകൾക്കും പേരുകേട്ട കുനോ നാഷണൽ പാർക്കിന് പുറമെ, ഗാന്ധി സാഗർ വന്യജീവി സങ്കേതവും ചീറ്റകളുടെ അടുത്ത കേന്ദ്രമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ അതിഥികളെ സ്വീകരിക്കുന്നതിനായി ക്വാറന്റെൻ സൗകര്യങ്ങളും നിരീക്ഷണ സംവിധാനങ്ങളും വനംവകുപ്പ് ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 2022-ൽ നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ചീറ്റകൾക്ക് പിന്നാലെയാണ് ഇപ്പോൾ ബോട്സ്വാനയിൽനിന്നും ചീറ്റകളെ എത്തിക്കുന്നത്.



