ബംഗളൂരു: മെഡിക്കൽ ആവശ്യമില്ലാതെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കി സൈറൺ മുഴക്കി വേഗത്തിൽ പാഞ്ഞ ആംബുലൻസ് ഡ്രൈവർ പിടിയിൽ. ബംഗളൂരു ബനശങ്കരിയിൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ മോഹൻകുമാറാണ് പിടിയിലായത്. സംശയംതോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ വേഗത്തിലെത്താൻ വേണ്ടിയാണ് സൈറൺ മുഴക്കി പോയതെന്ന് ഡ്രൈവർ സമ്മതിച്ചു.
കഴിഞ്ഞദിവസം രാമയ്യ മെഡിക്കൽ കോളജിൽനിന്ന് അതിവേഗത്തിലെത്തിയ ആംബുലൻസ് സംശയംതോന്നി പോലീസ് തടഞ്ഞുതോടെയാണ് മെഡിക്കൽ ആവശ്യമല്ലായിരുന്നുവെന്ന് വ്യക്തമായത്. മെഡിക്കൽ കോളജിൽനിന്ന് പാഞ്ഞെത്തിയ ആംബുലൻസ് കണ്ട് മറ്റ് വാഹനങ്ങൾ മാറ്റി കടത്തുപോകാൻ സൗകര്യം ഒരുക്കി. എന്നാൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ട് സംശയം തോന്നിയ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി കാര്യം തിരക്കി. അടിയന്തര ചികിത്സവേണ്ട രോഗിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്ന് മോഹൻകുമാർ പറഞ്ഞു.
ഇയാൾ പറഞ്ഞ സ്ഥലത്തുനിന്ന് രോഗിയുമായി ആശുപത്രിയിൽ എത്താൻ ഒരുമണിക്കൂർ വേണ്ടി വരുമായിരുന്നു. സമയം വൈകുന്നതിനാൽ രോഗിയുടെ അടുത്തുള്ള വേറെ ആംബുലൻസ് ക്രമീകരിക്കാമെന്ന് അറിയിച്ച പോലീസ് രോഗിയുടെ കൂടുതൽ വിശദാംശങ്ങൾ തിരക്കി. ഇതോടെ ഇയാൾ സത്യം വെളിപ്പെടുത്തുകയായിരുന്നു.
രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ എത്തിച്ചതിനുശേഷം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും വേഗത്തിലെത്താൻ വേണ്ടിയാണ് സൈറൺ മുഴക്കി പാഞ്ഞതെന്നും സമ്മതിച്ചു. ഇതിന് മുമ്പും മോഹൻകുമാർ ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആംബുലൻസ് പിടിച്ചെടുത്തതിന് ശേഷം ഇയാൾക്കെതിരേ കേസെടുത്തു.



