ബംഗുളൂരു: വാങ്ങിയ സിഗരറ്റിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ യുവാക്കൾ മർദിച്ചു കൊന്നു. കർണാടകയിലെ ബലഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തിലാണ് സംഭവം.
ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുർഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തിൽ കഡോളി ഗ്രാമവാസികളായ പ്രജ്വൽ രാമചന്ദ്ര പാട്ടീൽ (22), നിഖിൽ മഹേഷ് ചൗഗലെ (22), വിവേക് രാജേന്ദ്ര ചൗഗലെ (22), ശ്രീധർ രത്തൻ പാട്ടീൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഹുക്കേരി താലൂക്കിലെ മോഹനഗാഡിൽ മേളയിൽ പങ്കെടുത്ത നാല് പ്രതികളും മദ്യലഹരിയിൽ മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. അർധരാത്രിയോടെ സിഗരറ്റ് വലിക്കാൻ അവർ ബോഡകെനാട്ടി ഗ്രാമത്തിൽ വണ്ടി നിർത്തി.
കട അടച്ചുകൊണ്ടിരുന്നപ്പോൾ തടഞ്ഞുനിർത്തിയ യുവാക്കൾ സിഗരറ്റ് എടുത്ത് പുകവലിക്കാൻ തുടങ്ങി. തുടർന്ന് നായിക് അവരോട് പണം ആവശ്യപ്പെട്ടു. യല്ലപ്പ ദുർഗപ്പയോടു തർക്കിച്ച യുവാക്കൾ ഇയാളെ ആക്രമിച്ചു.
ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ അദ്ദേഹത്തെ ബെലഗാവിയിലെ കെഎൽഇ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നാല് പ്രതികളെയും കകാട്ടി പോലീസ് പിടികൂടുകയായിരുന്നു.



